Thursday, August 29, 2013

ജീവിതപ്പാത





ഇത്തിരി നേരം കളിക്കാം നമുക്കെന്നു
ചേലയിൽ തൂങ്ങികൊഞ്ചുന്നു കുട്ടൻ
കുട്ടാ, നേരമില്ലൊട്ടുമിപ്പോളെന്നു
മെല്ലെയാ കുഞ്ഞിക്കൈകൾ ഞാനടർത്തി
കുളിച്ചില്ല, കുപ്പായമിട്ടില്ല, പുസ്തകസഞ്ചി
കാണുന്നില്ലെനിക്കു പാലു വേണ്ട
നേരമേറെയായ് വണ്ടിയിപ്പോഴെത്തും
അമ്മിണി മുഖം കറുപ്പിച്ചു നില്ക്കുന്നു
ഉച്ചയൂണിനു പൊതി കെട്ടണമച്ഛനു
പൊട്ടിയ കുടുക്കൊന്നു തുന്നിപ്പിടിപ്പിക്കണം
കണ്ണടയെവിടെ, കൈലേസു കാണുന്നില്ല
എട്ടിന്റെ ഫാസ്റ്റിന്നു കിട്ടില്ല നിശ്ചയം
വട്ടം തിരിഞ്ഞും തലങ്ങു വിലങ്ങോടിയും
ശ്വാസം വിടാനമ്മയ്ക്കു നേരമില്ല
ദൈവമേ! കനിഞ്ഞു നീ കടം തരുമോ
കൈകൾ രണ്ടും , ഇത്തിരി നേരവും
പണികളെല്ലമൊതുക്കീ അമ്മയെത്തി
കുട്ടാ, വരിക നമുക്കിത്തിരി കളിക്കാം
പിന്നെ കുളിപ്പിച്ചു ചോറു നല്കി
കഥയൊന്നു ചൊല്ലി ചായുറക്കി
നാളുകളോടി മറഞ്ഞതറിഞ്ഞില്ലമ്മ
കണ്ണുകൾ മിഴിച്ചമ്പരന്നു നിന്നു
ചമയങ്ങൾ സ്വയം ചാർത്തിയിറങ്ങുന്നു
അമ്മിണി കലാശാലയിൽ പോകുന്നു
കുട്ടനോ കൂട്ടുകാരേറെയുണ്ടിപ്പോൾ
അമ്മയ്ക്കു ക്രിക്കറ്റ്, ഫൂട്ബാൾ വല്ലതുമറിയുമോ
കഥകൾ ചൊല്ലുവാൻ പുസ്തകങ്ങളും
താളുകൾ മറയുന്നിതൊന്നൊന്നായി
അമ്മിണി മുതിർന്നു പോയ് കുട്ടികളും
പതിയുമൊത്തു കഴിയുന്നു ദൂരെ സുഖമായ്
കുട്ടനും ദൂരെയായ് ജോലിയും കുടുംബവും
വാഴ്വൂ സുഖമായ് കടൽ കടന്നക്കരെ
അമ്മയ്ക്കില്ല തിരക്കൊട്ടുമിപ്പോൾ
പകലിന്നു നീളമേറെ നീണ്ടു പോയ്
ഉഴക്കരി വേവിക്കണം രണ്ടൂ പേർക്കായി
ചെയ്യുവാൻ ജോലി മറ്റൊന്നുമില്ല
മനസ്സിൽ മൌഢ്യം വന്നു കയറാതെ
നോക്കുവാനമ്മ പാടു പെടുന്നു
തുന്നലും വരയും പൊടി തുടച്ചെടുക്കുന്നു
തേടുന്നു പുസ്തകങ്ങൾ പലവിധം
കടലാസും  പേനയുമെടുക്കുന്നു കയ്യിൽ
സാഹസങ്ങൾ പലതും കുത്തിക്കുറിക്കുന്നു
നാളുകൾ നീങ്ങുന്നു വഴി പോലെ
കാലചക്രമുരുളുന്നു ത്വരിതമായ്
അനായാസേന മരണം , വിനാ ദൈന്യേന ജീവനം
മന്ത്രമുരുക്കഴിക്കുന്നിതമ്മ നിത്യവും.


(piccourtesy: http://brokenheartsanonymous.files.wordpress.com/2013/07/portraitsilhouettewindowwoman-765bfbc1be46ff78cdd80e2329ff7315_h.jpg)


No comments: