Wednesday, August 8, 2007

പ്രകൃതീശ്വരി

മനസ്സു ചിലപ്പോള്‍ ആഹ്ലാദത്താല്‍ നിറഞ്ഞു തുളുമ്പുന്നു. സന്തോഷഭരിതമായ ചിന്തകള്‍. ചുറ്റിലും വിരിയുന്ന, പ്രകൃതീശ്വരിയുടെ മനോഹര ചിത്രങ്ങള്‍ ഹൃദയത്തെ കോള്‍മയിര്‍ കൊള്ളിക്കുന്നു. മൈതാനത്തില്‍ മേയുന്ന പശുക്കള്‍ ഏതോ വിസ്മൃതിയിലാണ്ട പോലെ നി:ശ്ശബ്ദം, നിശ്ചലം നില്‍ക്കുന്നു- അദ്രുശ്യമായ എന്തിനെയാണവര്‍ തിരയുന്നതു? എന്തിനുവേണ്ടിയാണു വിടര്‍ന്ന ചെവികളോടെ കാതോര്‍ക്കുന്നതു? സര്‍വ്വേശ്വരന്റെ ചൈതന്യം അനുഭവിച്ചറിയുകയാണോ?

വിവിധ തരം പൂക്കള്‍ എത്രയാണു വികസിച്ചു നില്‍ക്കുന്നതു? എന്തൊരു സൗരഭ്യം? എങ്കിലും ഇടയില്‍ ചില ദുര്‍ഗ്ഗന്ധമാര്‍ന്നതും, കുരൂപികളും ഉണ്ടെന്നതും ശരി തന്നെ. കളകളാരവം പൊഴിക്കുന്ന നദികള്‍, തെളിനീര്‍ച്ചാലുകള്‍, അടുത്തു തന്നെ ഉയര്‍ന്നു നില്‍ക്കുന്ന കരിം പാ
റക്കെട്ടുകള്‍.മഹാവൃക്ഷങ്ങള്‍ക്കു ചുവടെ കൊച്ചു പുല്‍ക്കൊടികള്‍. ക്രൂരതയാര്‍ന്ന വന്യമൃഗങ്ങള്‍. ഏറ്റവും ശാന്തരായ ചെറുജീവികള്‍. എവിടെയും വൈരുദ്ധ്യം തന്നെ.

അറ്റം കാണാത്ത സാഗരനീലിമയ്ക്കൊപ്പം അനന്തവിശാലമായ നീലാകാശം. സാഗരത്തില്‍ നീന്തിപുളയ്ക്കുന്ന ജലജന്തുക്കള്‍.വാനത്തില്‍ പാറിപ്പറക്കുന്ന പക്ഷിജാലങ്ങള്‍.സാഗരത്തില്‍ വര്‍ണശബളിമയോലുള്ള പവിഴപ്പുറ്റുകള്‍. വാനത്തില്‍ തേജോമയങ്ങളായ നക്ഷത്ര സമൂഹങ്ങള്‍.വിസ്മയഭരിതം തന്നെ.

ഇത്രയും മനോഹരിയും,ശാന്തയും ആയ ഈ ക്ഷമാദേവി തന്നെ ചിലപ്പോള്‍ സര്‍വ്വനാശകാരിണിയായും മാറുന്നുവല്ലൊ. എന്തൊക്കെ മാരകായുദ്ധങ്ങളാണു അവളുടെ ആവനാഴിയില്‍! അതിവര്‍ഷം,അനാവൃഷ്ടി,ഭൂമികുലുക്കം, അഗ്നിപര്‍വ്വതം...മനുഷ്യനില്‍ നീയന്ത്രിക്കാനാവാത്ത വിധം ക്രൂരതയും, പകയും വളരുന്നതു കണ്ടു മടുത്തിട്ടാണോ ഈ നിറമാറ്റം സംഭവിക്കുന്നതു?

Thursday, August 2, 2007

അമ്മയുടെ മനസ്സു

“അമ്മയാകുന്നതു എത്ര ആനന്ദകരമാണു.ഇലകള്‍ എത്ര സുന്ദരമാണെങ്കിലും പൂക്കളില്ലാതെ ലതക്കു ശോഭ കൈവരികയില്ല. ഇലകള്‍ ലതയുടെ സമ്പത്താണു. പക്ഷെ പൂക്കള്‍ അതിന്റെ സൗന്ദര്യവും സുഖസാരവുമാണു. പൂവിന്റെ രൂപത്തില്‍ അതു ഒരു വിചിത്ര ലോകം സൃഷ്ടിക്കുന്നു. സൃഷ്ടിയുടെ ആനന്ദത്തിനു തുല്യമായി ഈ ലോകത്തു മറ്റൊരാനന്ദമില്ല.

അമ്മയുടെ മനസ്സു വിഭ്രാന്തിയാര്‍ന്നതാണു. മക്കള്‍ വേഗം വലുതാവണമെന്നും, പ്രസിദ്ധിയാര്‍ജിക്കണമെന്നും, പരാക്രമിയും,വിജയശ്രീലാളിതനുമാകണമെന്നും അമ്മ ആഗ്രഹിക്കുന്നു. അതോടൊപ്പം തന്നെ മക്കള്‍ എപ്പോഴും കുട്ടിയായിരിക്കണമെന്നും തന്റെ സംരക്ഷണത്തില്‍ സുരക്ഷിതനായിരിക്കണമെന്നും ഒരാപത്തും വന്നു ഭവിക്കരുതെന്നും ആഗ്രഹിക്കും.

മക്കള്‍ വളര്‍ന്നു വരുന്നതോടൊപ്പം തന്നെ അമ്മക്കു വിചിത്രമായ ഒരനുഭവം ഉണ്ടാകുന്നു. ചിലപ്പോള്‍ തന്നോടേറ്റവും അടുത്തുണ്ടെന്നു അനുഭവപ്പെടുന്നു. അടുത്ത ക്ഷണം തന്നെ അതൊരു തോന്നല്‍ മാത്രമാണെന്നറിയുന്നു. തന്നില്‍ നിന്നു വളരെ ദൂരെ അകന്നു പോകയാണെന്ന ചിന്ത ഉദിക്കും. ആകാശത്തില്‍ പാടിപ്പറക്കുന്ന പക്ഷിക്കു കൂടുമായുള്ള ബന്ധം മാത്രമെ താനും അവരും തമിലുള്ളു എന്നനുഭവപ്പെടും. അവരുടെ ലോകം പൂര്‍ണ വികാസം നേടുമ്പോള്‍ അമ്മക്കു അതില്‍ എന്തെങ്കിലും സ്ഥാനം ലഭിക്കുമോ എന്തോ! “
യയാതി-ഖാണ്ഡേക്കര്‍

ഒരിക്കല്‍ താനും ഒരു മകളായിരുന്നു, തനിക്കും ഒരമ്മയുണ്ടു എന്ന ചിന്ത ഈ അവസ്ഥയില്‍ വരുന്നു. ശൈശവവും, ബാല്യവും താണ്ടി യൗവ്വനത്തിലെത്തി. ജീവിതം മറ്റൊരാളുടെ ജീവിതവുമായി കൂട്ടിക്കെട്ടി. പഴയ കൂടു ഉപേക്ഷിച്ചു ഇണക്കൊപ്പം പറന്നു പോയ പക്ഷി തനിക്കായൊരു കൂടു മെനയുന്നു. വീണ്ടും ചക്രം ചലിക്കുന്നു. ഇതു തന്നെയല്ലെ സംസാര ചക്രം?
മൃഗങ്ങള്‍ക്കോ, പക്ഷികള്‍ക്കോ, മനുഷ്യനൊഴികെ മറ്റേതെങ്കിലും ജീവികള്‍ക്കോ ഇങ്ങിനെയൊരവസ്ഥ ഉണ്ടാകുന്നില്ലല്ലോ. ശക്തിയാര്‍ജ്ജിച്ചു കഴിഞ്ഞാല്‍ പുതിയ തലമുറ വേര്‍പെട്ടു പോകുന്നതില്‍ അവ ദു:ഖിക്കാറില്ല. വിശേഷബുദ്ധി,ദയ,കാരുണ്യം, സ്നേഹം എന്നീ ശ്രേഷ്ഠ വികാരങ്ങള്‍ക്കൊപ്പം മനുഷ്യനു ദൈവം ക്രൂരത, സ്വാര്‍ത്ഥത,അസൂയ എന്നീ വികാരങ്ങളും സമ്മാനിച്ചതെന്തിനാണു? വെളിച്ചത്തിനു ഇരുളുണ്ടെന്നും, സുഖത്തിനു ദു:ഖമുണ്ടെന്നും വിരുദ്ധ പ്രകൃതികള്‍ ചേര്‍ന്നാലേ ജീവിതമാകൂ എന്നും പഠിപ്പിക്കുവാനായിരിക്കാം...

Monday, July 30, 2007

എവിടെ?

ഹൃദയമാകുന്ന വ്രുന്ദാവനത്തില്‍ ജ്ഞാനമാകുന്ന കാളിന്ദി ശാന്തമായി ഒഴുകുന്നു. പക്ഷെ അഹങ്കാരമാകുന്ന കാളിയന്‍ അവിടെയാണല്ലൊ വാസം- ദറ്പ്പമടക്കാന്‍ ഗോപകുമാരന്‍ എത്താത്തതെന്തേ? വേദ, വേദാന്ത ചിന്തകളാകുന്ന ഗോപകള്‍ക്കു അപകടം പിണഞ്ഞാല്‍ ഭഗവാന്‍ ഓടീ എത്താതിരിക്കുകയില്ല. ഗോപവാടങ്ങളില്‍ വെണ്ണ കവറ്ന്നും, കാലിയെ മേച്ചും, ന്രുത്തമാടിയും മുരളിയൂതിയും ലീലകളാടുന്ന ആ പൊന്നുണ്ണി എവിടെയാണു?
പ്രപഞ്ചമാകുന്ന കാട്ടില്‍ അലഞ്ഞു തിരിയുന്ന ഇന്ദ്രീയങ്ങളാകുന്ന ഗോക്കളെ, ശരീരമാകുന്ന മുരളിയിലൂടെ ബ്രഹ്മനാദം പൊഴിച്ചു ആകറ്ഷിക്കുന്ന ആ വിശ്വപാലകനെവിടെ?
വിരഹതപ്തയായ് ഭഗവത്ദറ്ശന കാംക്ഷിയായി ജീവനാകുന്ന രാധ കണ്ണനെ തേടി അലയുകയാണു. അമ്പാടിക്കണ്ണന്റെ കയ്യിലെ ഓടകുഴലാവാന്‍ കഴിഞ്ഞെങ്കില്‍! ആ ചുണ്ടിലൂടെ ഉതിരുന്ന ഗാനം ഈ കുഴലില്‍ കൂടെ നിറ്ഗളിച്ചെങ്കില്‍! നിന്റെ ദറ്ശനം ലഭിക്കുന്നതു ഇനി എന്നാണു? പീലി തിരുമുടിയും, വനമാലയും ധരിച്ചു വേണുഗോപാലനായി, വിശ്വപാലകനായി വിജയിച്ചരുളുന്ന ഹേ! ഗോവിന്ദാ! നിമിഷനേരത്തേക്കെങ്കിലും നിന്റെ കോമളരൂപം എന്നുള്ളില്‍ത്തെളിയാന്‍ ക്രുപയരുളണേ...

Wednesday, July 25, 2007

ഹേ! മഹാസാഗരമേ! നിനക്കു നമോവാകം...

അനന്ത വിസ്ത്രുതിയാറ്ന്നു പരന്നു കിടക്കുന്ന ഹേ മഹാസാഗരമേ! നിനക്കു നമോവാകം. അപാരതയിലോളം അലയടിച്ചുയരുന്ന നിന്റെ ഗംഭീര വിഗ്രഹതിന്നു മുന്‍പില്‍ നിന്റെ ഈ തീരത്തു, കോടാനുകോടി മണല്‍തരികള്‍ക്കിടയില്‍, ഒരു കുഞ്ഞു മണല്‍ത്തരിയായി, സ്തബ്ദ്ധയായി വിസ്മയഭരിതയായി നിറ്നിമേഷം നില്‍ക്കുകയാണിവള്‍. ആശ്ചര്യാധീനയായി നിന്റെ മുന്‍പില്‍ മിഴിച്ചു നില്‍ക്കുന്ന തുച്ഛയായ ഇവള്‍ നിന്റെ മഹത്പ്രഭാവം എങ്ങിനെ അറിയാന്‍?

അടക്കുവാനാവാത്ത ഏതു വികാരമാണു നിന്നെ ഇത്രയും അസ്വസ്ഥമാക്കുന്നതു? എന്തിനെചൊല്ലിയുള്ള അമറ്ഷമാണു ഉള്ളിലൊതുങ്ങാതെ ഇപ്രകാരം വന്‍ തിരകളായി പാറക്കെട്ടുകളില്‍ വന്നലക്കുന്നതു? എന്തിനെ പ്രതിയുള്ള അടങ്ങാത്ത ക്രോധമാണു നിന്നെക്കൊണ്ടു ഇപ്രകാരം രൌദ്ര വേഷം ആടിക്കുന്നതു?

ഹേ സാഗരമേ! മനസ്സിലൊതുങ്ങാതെ പുറത്തേക്കു തള്ളി വരുന്ന ഈ സങ്കടം എന്തിനെ കരുതിയുള്ളതാണു? അസഹനീയമായ ദു:ഖത്തിന്റെ തള്ളിച്ച കൊണ്ടു പാറക്കെട്ടുകളില്‍ തലതല്ലി ക്കരയുകയാണോ? അതാവില്ല. എല്ലാം അടക്കാന്‍ കഴിവുള്ള നിന്റെ ഗംഭീരാകാരം കണ്ടാലറിയാം നിയന്ത്രണാതീതമായി നീ ഒരിക്കലും പൊട്ടിക്കരയുകയില്ലെന്നു.

അതോ, അതിയായ ആനന്ദമാണൊ നിന്നെ ഭരിക്കുന്നതു? ആനന്ദ പ്രകറ്ഷത്താല്‍ പൊട്ടിപ്പൊട്ടിച്ചിരിച്ചു കൊണ്ടു കൊച്ചു ക്കുട്ടികളെ പ്പോലെ തീരത്തെ ഓടിക്കളിക്കാന്‍ വിളിക്കുകയാണൊ? തൊട്ടു, തൊട്ടില്ലാ എന്നാകുമ്പോഴേക്കും കിലുകിലെ ചിരിച്ചുകൊണ്ടു പിന്‍ വാങ്ങുന്ന ‍നിന്റെ കുസ്രുതി കാണുമ്പോള്‍ നിന്നോടൊപ്പം, നിന്റെ കൈകളിലേക്കു എല്ലാം മറന്നു പതിക്കാനുള്ള എന്റെ വെമ്പല്‍ അനിയന്ത്രിതമാകുന്നു.

അല്ലയോ രത്നഗര്‍ഭയായ ജഗന്മാതാവേ! നിന്റെയുള്ളില്‍ കുടികൊള്ളുന്ന സഹസ്ര ലക്ഷം സന്താനങ്ങള്‍ ഉയറ്ത്തുന്ന പ്രകമ്പനങ്ങളാണോ അലയടികളായി രൂപം കൊള്ളുന്നതു? ഹേ സമുദ്രമേ! പലപ്പോഴും പ്രക്ഷുബ്ധമായി ഇളകിമറിയുന്ന നീ തന്നെയാണല്ലൊ ചിലപോഴെല്ലാം ശാന്തതയാറ്ന്നു മന്ദം മന്ദം ചലിക്കുന്ന കല്ലോലകരങ്ങളില്‍ തൊട്ടിലാട്ടുകയും ചെയ്യുന്നതു. നിന്റെ സന്താന വാത്സല്യം അതുല്യം തന്നെ.

നിന്നെ പ്പോലെ അങ്ങു മുകളില്‍ അനന്തമായ് പരന്നു കിടക്കുന്ന നീല വിഹായസ്സിനെ എത്തിപ്പിടിക്കാന്‍ വെമ്പി ആഹ്ലാദത്തോടെ തിരകൈകളുയറ്ത്തിപ്പൊങ്ങുകയാണൊ നീ? കരയില്‍ വന്നലക്കുന്ന വാനോളം ഉയറ്ന്ന തിരമാലകള്‍ കണ്ടാല്‍ സഹസ്ര ഫണങ്ങള്‍ വിടറ്ത്തി ആനന്ദ നറ്ത്തനമാടുന്ന മഹാസറ്പ്പമാണോ നീ എന്നു വിസ്മയിച്ചു പോകുന്നു. ഈ മഹാ ദറ്ശനത്തില്‍ അമ്പരന്നു വിസ്മിതയായി നില്‍ക്കുന്ന ഇവളെ നീ കാണുന്നുണ്ടോ?

ഹേ! മനുഷ്യാ! ഈ വിശ്വശക്തിക്കു മുന്‍പില്‍ നീ എത്ര നിസ്സാരന്‍! മണീമേടകളും മഹാസൌധങ്ങളും നിറ്മ്മിച്ചു വിജ്ഞാന ഭണ്ഡാകാരത്തിനുടമയായി, ഭൌതിക സുഖങ്ങളെല്ലാം ആറ്ജ്ജിച്ചു എന്നെല്ലാം അഹങ്കരിക്കുന്ന മാനവ ഗറ്വ്വമേ! ഈ പ്രക്രുതി ശക്തിയേ നീ കാണുന്നില്ലേ? ഈ വിരാട് രൂപം നിന്നെ വിഭ്രമിപ്പിക്കുന്നില്ലേ? ഈ ജഗത്തെല്ലാം നിറഞ്ഞു നില്‍ക്കുന്ന, ഈ മഹദ്രൂപത്തിലും, നിന്നിലും, ഒരു കുഞ്ഞുറുമ്പിലും കുടികൊള്ളുന്ന ആ ഏകചൈതന്യം ഒന്നുതന്നെയെന്നു നിനക്കു തിരിച്ചറിയാനാവുന്നില്ലേ?ആ വിശ്വചൈതന്യത്തെ ഒരു നിമിഷം ഒന്നോറ്ത്തു കൈകള്‍ കൂപ്പുക...

Tuesday, July 24, 2007

അന്തരംഗം

അന്തരംഗത്തില്‍ ചിന്തകളാകുന്ന ചിത്രശലഭങ്ങള്‍ പാറിപാറി നടക്കുകയാണു. വിവിധ വറ്ണ്ണങ്ങളില്‍, വിവിധ രൂപങ്ങളില്‍ - ഹാ! എന്തു മനോഹരമായിരിക്കുന്നു. മോഹങ്ങളില്‍ പുഷ്പങ്ങളില്‍ നിന്നു തേന്‍ നുകരുവാനാണവയുടെ ശ്രമം. പൂവാടിയില്‍ പൂത്തുലഉഞ്ഞു നില്‍ക്കുവാന്‍ അറ്ഹതയുള്ളവ തന്നെയാണൊഈ പുഷ്പങ്ങള്‍? ചിലവ ദുറ്ഗ്ഗന്ധം വമിക്കുന്നവയും, ചിലവ കുരൂപികളും ആകുന്നവയല്ലെ? അവയെ നിഷ്കരുണം വെട്ടിമാറ്റിയേ പറ്റൂ. സുഗന്ധമില്ലെങ്കിലും ചിലതിന്റെ മോഹനരൂപത്തില്‍ ആക്രുഷ്ട്മായി പ്പോകുന്നു. അരുതു- രൂപത്തില്‍ മയങ്ങരുതു.കളകളെ പിഴുതെറിയുക തന്നെ വേണം.

Sunday, July 22, 2007

ഒരു പ്രാറ്ത്ത്ഥന

മനസ്സില്‍ നിറഞ്ഞു പൊന്തി വരുന്ന സങ്കല്പങ്ങ്ളെല്ലാം താളില്‍ പകറ്ത്തുന്നതെങ്ങിനെ? അടുക്കും ചിട്ടയുമില്ലാതെ അലതല്ലി വരുന്ന എത്രയെത്ര സങ്കല്‍പ്പങ്ങള്‍! എത്രയെത്ര ഭാവനകള്‍! അവ തിങ്ങി നിറയുമ്പോള്‍‍ മനസ്സാകുന്ന ഭാജനം കവിഞ്ഞൊഴുകുന്നു. ഹ! അവയെല്ലാമൊന്നു അടുക്കി പെറുക്കി എടുക്കാനായെങ്കില്‍! മനോഹരങ്ങളായ വാക്കുകളായും വാക്യങ്ങളായും ഒന്നിച്ചു കോറ്ത്തിണക്കാന്‍ കഴിഞ്ഞെങ്കില്‍! മനസ്സില്‍ ഘനപ്പെട്ടുവരുന്ന ഈ ഭാരം ഒന്നിറക്കിവെക്കാന്‍ കഴിഞ്ഞെങ്കില്‍! അപേക്ഷകള്‍, ആഗ്രഹങ്ങള്‍, പ്രാറ്ത്ത്ഥനകള്‍, അഭിപ്രായങ്ങള്‍,അങ്ങിനെ എന്തെല്ലാം എന്തെല്ലാം വികാര വിചാരങ്ങളാണു അലതല്ലുന്നതു! ആവുന്നില്ല-വേണ്ടപോലെ ഇഴചേറ്ത്തു വാക്കുകള്‍ കൊരുക്കുവാന്‍ ആകുന്നില്ല.
ദേവി! വാഗ്ദേവതേ! അനുഗ്രഹിക്കണേ. എന്നില്‍ വന്നു നിറയുന്ന സങ്കല്‍പ്പങ്ങളെല്ലാം നിന്നോടുള്ള പ്രാറ്ത്ത്ഥനയായി തീരാനെങ്കിലും എന്നില്‍ കനിയണേ...