Friday, November 18, 2011

വര്‍ണ്ണ ശകലങ്ങള്‍

ചുറ്റും കാണുന്ന കാഴ്ച്ചകള് , അലസനിമിഷങ്ങളില്‍ മനസ്സിലുണരുന്ന ചിന്തകള്‍ എല്ലാം അപ്പപ്പോള്‍ താളില്‍ പകര്‍ന്നപ്പോള്‍:

1. പെയ്തു തോര്‍ന്ന മഴയില്‍ കുളിച്ചു തുവര്‍ത്തി തിളങ്ങുന്ന പച്ചപ്പട്ടു പരവതാനിയില്‍ അങ്ങിങ്ങായി കൊളുത്തി വെച്ച കൊച്ചു ചിരാതുകള്‍ പോലെ മഞ്ഞ പൂക്കള്‍ വിടര്‍ന്നു നില്‍ക്കുന്നു...

2. ജനലില്‍ക്കൂടി നോക്കുമ്പോള്‍ ചുറ്റുപാടും തളിര്‍ത്തും പൂത്തും നില്‍ക്കുന്ന മരങ്ങള്‍ക്കിടയില്‍ രണ്ടു മരങ്ങള്‍ മാത്രം ഉണങ്ങി പൊട്ടിത്തെറിച്ച് അവശേഷിച്ച കായ്ത്തൊണ്ടുകളും പേറി നിര്‍ജീവമായി നില്‍ക്കുന്നതെന്തേ എന്ന ആശ്ചര്യത്തിലായിരുന്നു ഞാന്‍. ഹാവൂ!അവയിലും കുഞ്ഞുതളിരുകള്‍ കൂമ്പി വരുവാന്‍ തുടങ്ങിയിരിക്കുന്നു.

3. പടഹ ഘോഷ്ങ്ങളില്ല, മിന്നല്പിണരുകളില്ല, മഴ നൂലുകള്‍ മാനത്തു നിന്നും പൊഴിയുന്നു.

4. മൂന്നു കിളികള്‍ ഒത്തൊരുന്മിച്ചു

ധാന്യ മണികള്‍

ഒന്നൊന്നായി കൊത്തിയെടുത്തു

തത്തി തത്തി പാറിയിറങ്ങി

5. അച്ചടക്കത്തോടുകൂടിയും , വരിതെറ്റാതെയും , ഭാരം ചുമന്നും. എതിരെ വരുന്നവരോടു കുശലം പറഞ്ഞും ധൃതിയില്‍ ദൂരേ ദൂരേക്കു...

6. ശാന്തമായി പരന്നു കിടക്കുന്ന വിണ്‍കടലില്‍ തോണിക്കാരനില്ലാതെ അലസം നീങ്ങുന്ന ഒരു വെണ്മുകില്‍ തോണി.

7. മന്ദ്രമധുരമായി ശ്രുതിശുദ്ധമായി ത്രിസ്ഥാനങ്ങളില്‍ തൊട്ടു ഓംകാരധ്വനി ഒഴുകിപരക്കുന്നു.

8. സാന്ധ്യാകാശം സിന്ദ്ദൂരച്ഛവി പൂണ്ടുനില്‍ക്കുന്നു. ഗേറ്റിനുമുകളിലെ കമ്പിയില്‍ നാലഞ്ചു കുഞ്ഞിപ്പക്ഷികള്‍ പലവഴിയായി പറന്നെത്തി. തമ്മില്‍ എന്തൊക്കെയോ പറയാന്‍ തുടങ്ങി. അന്നത്തെ അനുഭവങ്ങള്‍ പങ്കുവെക്കുകയാണോ?അതിലൊന്നു പെട്ടെന്നുഒരു നിമിഷം മൌനമായി ഇരുന്നു വേഗത്തില്‍ പറന്നു പോയി. കൂട്ടില്‍ തന്നെ കാത്തിരിക്കുന്ന കുഞ്ഞുമക്കളെ ഓര്‍ത്തിരിക്കാം.

9. ഉമ്മറത്തു തൂക്കിയ കുടമണി കിലുങ്ങിയപ്പോള്‍ അതിഥിയാരെന്നു അറിയാന്‍ ഓടിച്ചെന്നു. വിശിഷ്ടാതിഥി തന്നെ. നിറപ്പകിട്ടും നീളന്‍ വാലുമുള്ള സുന്ദരന്‍ കിളി ജിജ്ഞാസയോടെ മണിനാക്കില്‍ കെട്ടിയ ചരടു കൊക്കുകൊണ്ടാഞ്ഞു വലിക്കുകയാണു.

10. ജനിച്ചനിമിഷം മുതല്‍ വേര്‍പിരിയാത്ത കൂട്ടുകാരി! എനിക്കു ചുറ്റും വലയം തീര്‍ത്തു അലയാനാണല്ലോ നിന്റ്റെ നിയോഗം. എന്നിലെ ചൈതന്യം നശിച്ചാല്‍ , തിരി കെട്ടാല്‍ നിനക്കു മോചനമായി.

Friday, October 21, 2011

ഒരുകുട്ടിപ്പാട്ട്


പച്ചിലച്ചാറ്ത്തിന്നിടയില്‍ മിന്നും

വെള്ളിപ്പൂക്കള്‍ കൊഴിഞ്ഞല്ലോ

ചില്ലകള്‍തോറും നീളന്‍ കായകള്‍

തോരണമണിഞ്ഞു നില്‍പ്പല്ലോ

പിന്മുറ്റത്താ മരവും നോക്കി

നിശ്ചലയായി ഇരിപ്പൂ ഞാന്‍

തത്തി തത്തിയടുത്തെത്തീ കലപില-

ചിലച്ചൊരു കിളിപ്പൈതല്‍

എന്തേയിങ്ങനെ ഇരിപ്പൂ മൌനം

മാനവും നോക്കി കിളീയാരാഞ്ഞു

കൌതുകമോടെ സ്വാഗതമോതി

നിര്‍ഭയമണയും കിളിയോടായ് ഞാന്‍

ഒരുപിടി ധാന്യം കയ്യിലെടുത്തു

കിളിക്കുമുന്നില്‍ വിതറീ ഞാന്‍

മണികളോരോന്നായ് കൊത്തിയെടുത്തു

ചാരത്തെത്തീ കിളീക്കുഞ്ഞു

നന്ദിയെഴുന്നൊരു മിഴികളുയറ്ത്തി

യാത്ര പറഞ്ഞു കിളിക്കുഞ്ഞു

നേരം മങ്ങീ സന്ധ്യയണഞ്ഞൂ

നാളെക്കാണാമെന്നോതീ

വന്നതുപോലേ മന്ദം മന്ദം

വാനിലുയറ്ന്നൂ കിളിക്കുഞ്ഞു!