Thursday, August 29, 2013

ജീവിതപ്പാത





ഇത്തിരി നേരം കളിക്കാം നമുക്കെന്നു
ചേലയിൽ തൂങ്ങികൊഞ്ചുന്നു കുട്ടൻ
കുട്ടാ, നേരമില്ലൊട്ടുമിപ്പോളെന്നു
മെല്ലെയാ കുഞ്ഞിക്കൈകൾ ഞാനടർത്തി
കുളിച്ചില്ല, കുപ്പായമിട്ടില്ല, പുസ്തകസഞ്ചി
കാണുന്നില്ലെനിക്കു പാലു വേണ്ട
നേരമേറെയായ് വണ്ടിയിപ്പോഴെത്തും
അമ്മിണി മുഖം കറുപ്പിച്ചു നില്ക്കുന്നു
ഉച്ചയൂണിനു പൊതി കെട്ടണമച്ഛനു
പൊട്ടിയ കുടുക്കൊന്നു തുന്നിപ്പിടിപ്പിക്കണം
കണ്ണടയെവിടെ, കൈലേസു കാണുന്നില്ല
എട്ടിന്റെ ഫാസ്റ്റിന്നു കിട്ടില്ല നിശ്ചയം
വട്ടം തിരിഞ്ഞും തലങ്ങു വിലങ്ങോടിയും
ശ്വാസം വിടാനമ്മയ്ക്കു നേരമില്ല
ദൈവമേ! കനിഞ്ഞു നീ കടം തരുമോ
കൈകൾ രണ്ടും , ഇത്തിരി നേരവും
പണികളെല്ലമൊതുക്കീ അമ്മയെത്തി
കുട്ടാ, വരിക നമുക്കിത്തിരി കളിക്കാം
പിന്നെ കുളിപ്പിച്ചു ചോറു നല്കി
കഥയൊന്നു ചൊല്ലി ചായുറക്കി
നാളുകളോടി മറഞ്ഞതറിഞ്ഞില്ലമ്മ
കണ്ണുകൾ മിഴിച്ചമ്പരന്നു നിന്നു
ചമയങ്ങൾ സ്വയം ചാർത്തിയിറങ്ങുന്നു
അമ്മിണി കലാശാലയിൽ പോകുന്നു
കുട്ടനോ കൂട്ടുകാരേറെയുണ്ടിപ്പോൾ
അമ്മയ്ക്കു ക്രിക്കറ്റ്, ഫൂട്ബാൾ വല്ലതുമറിയുമോ
കഥകൾ ചൊല്ലുവാൻ പുസ്തകങ്ങളും
താളുകൾ മറയുന്നിതൊന്നൊന്നായി
അമ്മിണി മുതിർന്നു പോയ് കുട്ടികളും
പതിയുമൊത്തു കഴിയുന്നു ദൂരെ സുഖമായ്
കുട്ടനും ദൂരെയായ് ജോലിയും കുടുംബവും
വാഴ്വൂ സുഖമായ് കടൽ കടന്നക്കരെ
അമ്മയ്ക്കില്ല തിരക്കൊട്ടുമിപ്പോൾ
പകലിന്നു നീളമേറെ നീണ്ടു പോയ്
ഉഴക്കരി വേവിക്കണം രണ്ടൂ പേർക്കായി
ചെയ്യുവാൻ ജോലി മറ്റൊന്നുമില്ല
മനസ്സിൽ മൌഢ്യം വന്നു കയറാതെ
നോക്കുവാനമ്മ പാടു പെടുന്നു
തുന്നലും വരയും പൊടി തുടച്ചെടുക്കുന്നു
തേടുന്നു പുസ്തകങ്ങൾ പലവിധം
കടലാസും  പേനയുമെടുക്കുന്നു കയ്യിൽ
സാഹസങ്ങൾ പലതും കുത്തിക്കുറിക്കുന്നു
നാളുകൾ നീങ്ങുന്നു വഴി പോലെ
കാലചക്രമുരുളുന്നു ത്വരിതമായ്
അനായാസേന മരണം , വിനാ ദൈന്യേന ജീവനം
മന്ത്രമുരുക്കഴിക്കുന്നിതമ്മ നിത്യവും.


(piccourtesy: http://brokenheartsanonymous.files.wordpress.com/2013/07/portraitsilhouettewindowwoman-765bfbc1be46ff78cdd80e2329ff7315_h.jpg)


Sunday, June 30, 2013

പ്രഭാതം



കണ്ണിന്നിമ്പമേകുന്നൊരു മയിൽ
കർണ്ണകഠോരം കേകാരവമോടെ
ചാലിട്ടു ലാത്തുന്നുണ്ടങ്ങുമിങ്ങും
കുറ്റിച്ചെടിമറക്കുള്ളിലായ്
കണ്ണീൽ പ്പെടുമോ കൌതുകമൊടു
നിഷ്ഫലം തെല്ലു ഞാൻ നോക്കിനിന്നു
കാഴ്ച്ചവട്ടത്തു വന്നില്ലചെടികൾതൻ
മറവിൽ ഒളിച്ചു കളിക്കയത്രെ.


ഊം എന്നു മൂളുന്നൊരു മൂങ്ങ
അങ്ങേ മരത്തിൻ കൊമ്പത്തിരുന്നു
പ്രഭാതത്തിലല്ലോമുടങ്ങാതെ
തൊണ്ടതൻ സാധകം ചെയ്തിടേണ്ടൂ.
കാണുന്നതില്ലതിനേയും ഘോരം
പുറപ്പെടും മൂളൽ മാത്രം


കലപില കളനാദം പൊഴിച്ചു
കുഞ്ഞുകിളികൾ തിടുക്കമായി
ചില്ലകളിൽ വന്നിരുന്നും പറന്നും
താണിറങ്ങിത്താഴെ മണ്ണിൽ വന്നും
തത്തി,തത്തി നടന്നും കൊത്തി-
പ്പെറുക്കുകയാണന്നത്തെയന്നം


കോലാഹലം മുഴക്കുന്നു കാക്കകൾ
കാകാരവം, മേലെ വാനത്തിൽ
ചിറകുകൾ വീശി ആയത്തിൽ
വേഗം പറന്നു ദൂരെ മറയുന്നു.


ഛിൽ,ഛിൽ ചിലച്ചു ബഹളമായ്
കൂടെ വരുന്നു ഞാനെന്നൊരണ്ണാൻ
മതിലിന്മുകളിലും, മേല്ക്കൂരതന്നിലും
കലപിലയോടി തലങ്ങും വിലങ്ങും
കണ്ടതെല്ലാം വാരി കുഞ്ഞിക്കയ്യിലെടുത്തു
വായിൽ നിറച്ചു വാലിളക്കി
കൂട്ടരുമായ്ക്കളിയാടിടുന്നു
കൌതുകമേറുന്നു നോക്കിനില്ക്കാൻ


പ്രഭാതഭേരി ഈവിധം ചുറ്റിലും
മെല്ലെപ്പരക്കുന്നു,വെളിച്ചമായി
കുഞ്ഞിളംകാറ്റൊന്നു വീശി പതുക്കെ
മെയ്യിൽത്തലോടി മനം കുളിർപ്പിച്ചു
കുശലങ്ങളോതി ഉല്ലാസമായ്
ചാഞ്ചാടിയാടിക്കടന്നു പോയി


രണ്ടുനാലു കാലികളുണ്ടലഞ്ഞു നടക്കുന്നു
എങ്ങെങ്കിലുമുണ്ടോ പുല്ക്കൊടിത്തൂമ്പുകൾ?
വെള്ളക്കുടങ്ങളും ഒക്കിലേന്തി
മന്ദമായ് നടന്നു മങ്കമാരും
സൌമ്യമായ്, ശാന്തമായ് നീങ്ങും പുലരിയിൽ
ചൂളം വിളിച്ചലറിപ്പഞ്ഞിതാ
ലക്ഷ്യവും നോക്കി ഓടി അണയുന്നു
കടകടാഘോഷമോടൊരു തീവണ്ടി.
ചക്രം തിരിഞ്ഞു ചലിക്കുന്നു നിത്യവും
കാലരഥം തെറ്റാതെയഭംഗുരം


Saturday, June 29, 2013

പ്രണയം.



സൌമ്യമായൊഴുകും പുഴപോൽ
സ്നേഹമയിയാം അമ്മയെപ്പോൽ
കാരുണ്ണ്യാമൃതമായ് പൊഴിയുന്നു
സ്നിഗ്ധമായൊഴുകുന്നിതെൻ പ്രണയം


കുതിച്ചാർത്തുവരും മാരിയെപ്പോൽ
കണ്ണുകൾ ചിന്നും മിന്നലൊളിപോൽ
പ്രചണ്ഡാരവമോടെ പതിക്കുന്നു
തീവ്രമാം വർഷമെന്നപോലെൻ പ്രണയം


ഉഷ്ണജ്വാലയായ് തപിപ്പിക്കും
തീഷ്ണമാം സൂര്യാതപം പോൽ
ആലസ്യത്തിൽ മയക്കും ശ്രാന്തി പോൽ
തിളക്കുന്നിതെന്നിൽ പ്രണയം


മന്ദമായ് വീശും ചെറുകാറ്റുപോൽ
ഊയലാട്ടും തളിർക്കരങ്ങൾ പോൽ
സുഗന്ധം പരത്തും വസന്തം പോൽ
മെല്ലെ പരക്കുന്നിതെന്നിൽ പ്രണയം


കോരിത്തരിപ്പിക്കും തുഷാരബിന്ദുപോൽ
ശീതം  വിതറും കുളിർമഞ്ഞു പോൽ
പട്ടുനൂലായ് പൊഴിയും ഹിമകണം പോൽ
മൂടിപ്പുതപ്പിക്കുന്നിതെൻ പ്രണയം


പ്രണയത്തിൽ മുങ്ങി പ്രണയമയിയായ്
പ്രപഞ്ചം നിറയും സ്നേഹസാഗരമായ്
പ്രണയത്തിലലിഞ്ഞലിഞ്ഞു ഞാൻ

പ്രണയസ്വരൂപമായ് തീരുന്നു ഞാൻ.


(pic courtesy: http://www.ifimages.com/photos/8iJ4E6djdeHPsNd0djEIcUNDsQA/author-519/Golden-Lemon-Kitts-Wind-Blowing.jpg)