Wednesday, May 28, 2008

കല്പന

ഭാവനയാകും ചിറകുകള്‍‍ വീശി ഞാന്‍

പാറിപ്പറക്കുന്നു ഗഗനവീഥിയില്‍

സുന്ദരസ്വപ്നമാം സ്യന്ദനമേറി ഞാന്‍

സങ്കല്‍പ‍വാനത്തിലൊഴുകുന്നു മന്ദമായ്

ഹര്‍ഷപുളകിതമാകുന്നു മാനസം

വെണ്മു‍കി‍ല്‍മാലകള്‍ക്കൊപ്പം ചരിക്കവെ

പാറിപ്പറക്കും പറവകള്‍ക്കൊപ്പമായ്

ചിറകുകള്‍ വീശി മേല്‍പ്പൊട്ടുയരവേ

മന്ദസമീരന്ണന്‍ തന്നുടെ കൈകളില്‍

ആമന്ദമാടി ഞാന്‍ ഉല്ലാസസമന്വിതം

വാനവില്ലാകും തോണിയിലേറി ഞാന്‍

മെല്ലേത്തുഴയുന്നിതംബരസാഗരേ

മത്തമയൂരം പോല്‍ പീലിവിടര്‍ത്തി ഞാന്‍

ആത്തമോദേന നര്‍ത്തനമാടുന്നു

വൈരമണികള്‍‍ തിളങ്ങുമാ നീരാളം

മെല്ലെ നീര്‍ത്തി പുതയ്ക്കുന്നു മാനസം.

Wednesday, May 21, 2008

വിശ്വശില്പി

വിശ്വശില്പി
-------------------


വിജനമാം അംബര വീഥിമദ്ധ്യത്തിലായ്

വീണുകിടക്കുന്നൊരു വെള്ളിത്തളിക

തിളക്കമാര്‍ന്നുള്ള വൈരമണികള്‍

തൂകികിടക്കുന്നു ചുറ്റിലുമായ്

ആരുടെ ഭാണ്ഡത്തില്‍നിന്നൂര്‍ന്നതാവാം

ഈടുറ്റതാകുമീനിധിപ്രകര്‍ഷം

മുത്തുപതിച്ചുള്ള പൊന്നിന്‍ വളകളും

വജ്രാഭ ചൊരിയുന്ന ഹാരജാലങ്ങളും

നീളെ ചിതറികിടക്കുന്നു പാതയില്‍

പൊന്നിധിപ്പേടകം തട്ടിമറിഞ്ഞ പോല്‍



മിനുമിനുപ്പാര്‍ന്നൊരാ നീലനീരാളം

ച്ചുളിനീര്‍ത്തിഭംഗിയില്‍ വിരിച്ചതിന്മേല്‍

അല്‍ഭുതമാമ്മാറഴകിയറ്റീടുന്ന

ചാരുവാം ചിത്രങ്ങള്‍ രചിച്ചതാരോ?

വര്‍ണ്ണശബളാഭമല്ലിവയെങ്കിലും

വൈരമണികളും സുവര്‍ണ്ണത്തരികളും

നീളെപ്പതിച്ചു മിന്നുന്നതിന്മദ്ധ്യേ

ആരോമല്‍ക്കുരുന്നിനെയങ്കത്തിലേന്തിടും

അമ്മതന്‍ മുഖകാന്തിയാര്‍ന്നുള്ളോരാ

വെണ്മണിത്തിങ്കളിന്‍ മന്ദഹാസം തിളങ്ങുന്നു



സന്ധ്യയില്‍ ‍ സ്നാനവും കഴിച്ചു വിടുര്‍ത്തിട്ട

ക്കൂരിരുള്‍ കറുപ്പാര്‍ന്നിടതൂര്‍ന്നവേണിയില്‍

താരകജാലങ്ങളാം പൂമാലചാര്‍ത്തി

പാതിമുഖം കാട്ടി മന്ദഹാസം ചൊരിഞ്ഞു

വിണ്ണിന്‍ കതകിന്‍ പിന്നിലായ് ലജ്ജിച്ചു

അംബിളിപ്പെണ്‍കൊടി അവനമ്രയായ് നില്‍ക്കുന്നു

രാഗവിലോലനായ് സാഗരനാഥനോ

ആശ്ലേഷോത്സുകാല്‍ തിരക്കൈകളുയര്‍ത്തുന്നു

വേപഥു പൂണ്ടൊരാ പൂവല്‍ക്കരങ്ങളില്‍

ചേര്‍ത്തുപിടിച്ചുള്ള പാല്‍ച്ചഷകം

തുള്ളിത്തുളുമ്പിയോ മേദിനിയാകവേ

പാലൊളിപ്രഭയില്‍ ക്കുളിച്ചു നില്‍പ്പൂ



മതിമയക്കീടുമീ മോഹനദ്രുശ്ശ്യങ്ങള്‍

ആരചിച്ചീടുമാവിശ്വശില്പി

തന്നുടെ സ്രുഷ്ടിവൈഭവം താനല്ലൊ,

താനുമെന്നോര്‍ത്തങ്ങമ്പരന്നീടവേ

നമ്രശിരസ്കയായ്പ്രാര്‍ഥനാലോലയായ്

അഞ്ജലീബ്ദ്ധയായ് അര്‍പ്പിപ്പൂ വന്ദനം.

Friday, May 16, 2008

ക്രുതാര്‍ത്ഥത




കവിത്വമെനിക്കില്ലതെല്ലെങ്കിലും

കവിതയൊന്നു കുറിക്കുവാന്‍ മോഹം

വിദ്വത്വവുമില്ലൊട്ടും നിനയ്ക്കുകില്‍

വാക്കുകള്‍ക്കായി കൊതിപ്പു ഞാന്‍

ഉത്തമദേശികശിക്ഷണഭാഗ്യവും

കൈവന്നതില്ല തെല്ലുമോര്‍ത്താല്‍

എങ്കിലുമെന്‍ മനതാരില്‍ പലവിധ

സങ്കല്പജാലങ്ങളുണരുന്നു

കല്പനാപുഷ്പജാലങ്ങള്‍ വിടരുന്നു

മാനസവാടിയില്‍ വര്‍ണ്ണരാജി പരത്തുന്നു

ചിത്ര വര്‍ണ്ണാങ്കിതമാകും ശലഭങ്ങള്‍

പാറിപ്പറക്കുന്നിതന്തരംഗത്തില്‍

ചക്രവാളത്തില്‍ കുഴിയെ കുലച്ചതാം

വാര്‍മഴവില്ലിന്‍ ഭംഗിയില്‍ മയങ്ങവേ

തരളിതമാകുന്നു മാനസം മുഗ്ധമായ്

വര്‍ണ്ണാഞ്ചിതമാം പീലി നിവര്‍ത്തുന്നു

തടിനിതന്‍ കളനാദം ശ്രവിക്കേ

നടരാജനര്‍ത്തനമെന്നില്‍ തുടിക്കുന്നു

കാനനത്തിന്‍ കാര്‍നിറമോര്‍ക്കവേ

കുരിരുള്‍കാന്തിയറിയുകയായ്

സഹസ്രാംശുകിരണങ്ങള്‍ മന്ദമായ് ഭുമിയെ

കനകാംബരം ചാര്‍ത്തിക്കും വേളയില്‍

ഹര്‍ഷപുളകിതമാകുന്നു മന്‍ മനം

ആനന്ദനര്‍ത്തനം മെല്ലെ തുടങ്ങുന്നു

താളില്‍ പകര്‍ത്തുവാന്‍ വെന്‍പുന്നു ചിന്തകള്‍

ത്രാണിയെനിക്കില്ലെന്നറിവു ഞാന്‍

എങ്കിലുമെന്‍ ഹ്രുത്തിലുണരുന്നസംകല്പങ്ങല്‍

വല്ലവിഥേനയും കുറിക്കുന്നീതീവിധം

അര്‍ത്ഥചമല്‍ക്കാരസൌഭഗമാര്‍ന്നൊരു

കവനമിതെന്ന മേനിയെനിക്കില്ലാ

മനസ്സിലുണരുന്ന ചിന്തകളെല്ലാം

മൊഴികളായി താളില്‍ പകര്‍ന്നുവെങ്കില്‍

സന്തുഷ്ടയായി ഞാന്‍ ക്രുതാര്‍ഥയായി ഞാന്‍

സഫലമെന്നോര്‍പ്പു ഞാന്‍ മമ യത്നം...

………………… …………….. ……………… ………………..


Thursday, May 15, 2008

ഒരു സായന്തനസ്വപ്നം

ഒരു സായന്തനസ്വപ്നം
----------------------------------------

ഉമ്മറതിണ്ണയില്‍ നിശ്ചലയായേകയായ്

അംബരവീഥിയില്‍ മിഴി നട്ടിരിക്കവേ

മന്ദം ചരിക്കും വെണ്മുകില്‍മാലകള്‍

മോഹനീയമാമൊരു ചിത്രം രചിക്കയായ്

ഭാവനകള്‍‍ ചിറകടിച്ചുയര്‍ന്നുവോ

ഭാവുകമായിതെന്‍ മാനസം മെല്ലവേ

സാന്ധ്യരാഗദീപ്തിയാല്‍ ചേലുറ്റ

പൂഞ്ചേലയണിഞ്ഞു ഗൊപകുമാരികള്‍

ആനന്ദ നര്‍ത്തനമാടുന്നതിന്‍ മദ്ധ്യേ

കാറൊളിവര്‍ണനാം ഗോപകുമാരനായ്

രൂപമിയലുന്ന കാര്‍മുകില്‍ത്തുണ്ടൊന്നു

ചാഞ്ചാടിയാടുന്നു മെല്ലവേ നീങ്ങുന്നു

പീലിത്തിരുമുടിയും കുണ്ഡലശോഭയും

പുഞ്ചിരിത്തൂകുന്ന ചാരുവദനവും

ഒട്ടൊന്നുചായ്ച്ച ശിരസ്സിന്നഴകും

കാരുണ്യമോലും തിരുമിഴി ശോഭയും

കരവല്ലിയിലേന്തുന്നോരോടക്കുഴലും

താളം ചവിട്ടും പാദദ്വയങ്ങളും

വിശ്വനടനം നടക്കുമാ വേദിയെ

വീക്ഷിച്ചുനിര്‍നിമേഷയായിരുന്നു ഞാന്‍

വട്ടത്തില്‍ കൈകോര്‍ത്തും ആലോലമാടിയും

നര്‍ത്തനമാടുന്നു ഗോപികാവ്രുന്ദവും

കാറ്റിലൂടെ മന്ദമൊഴുകിയെത്തുന്നുവോ

കര്‍ണപീയുഷമാം മുരളീതന്‍ വൈഖരി

ആനന്ദസാഗരവീചിയിലൂടവേ

പാരമൊഴുകിഞാനലിഞ്ഞീടവേ

സാന്ധ്യശോഭ മങ്ങീ തമസ്സാഗതമായി

നര്‍ത്തനവേദിയുമെങ്ങോ മറഞ്ഞുപോയ്

തിങുമിരുട്ടിനാല്‍ കനത്തിതമ്പരം

മങ്ങിയെന്‍ മാനസം ശോകതപ്തമായ്

കണ്മുന്‍പില്‍ തെളിഞ്ഞൊരാ സുന്ദര ദ്രുശ്യം

മറഞ്ഞുപോയ് ഏറ്റം വിഷാദമാര്‍ന്നുപോയ്...



---------------------------------------------------------------------------