Friday, January 1, 2010

തിരുവാതിര

ധനുമാസത്തില്‍ തിരുവാതിരാ, ഭഗവാന്‍ തന്‍റെ തിരുനാളാണ്

ഭഗവതിയ്ക്കു തിരുനോല്‍മ്പാണ് ഉണ്ണരുത് ഉറങ്ങരുത്-“---


കുളത്തില്‍ സ്ത്രീകളും കുട്ടികളും തുടിച്ചു പാടുന്നു. മനസ്സും ഒന്ന് തുടിച്ചുണര്‍ന്നു. വെളുപ്പാന്‍ കാലത്ത് താടി വിറപ്പിക്കുന്ന തണുപ്പില്‍ കുളത്തില്‍ തുടിച്ചു പാടുന്ന ഈണങ്ങള്‍ , ഊഞ്ഞാലില്‍ ഉയരത്തില്‍ ഉയരത്തില്‍ കുതിക്കുമ്പോഴത്തെ ആഹ്ലാദം, എട്ടങ്ങാടി, പുഴുക്ക്, വറുത്തുപ്പേരി, ഇളനീര്‍, കൂവ വിരകിയത്, പാതിരാപ്പൂ ചൂടല്‍, മംഗല ആതിര ചൊല്ലി ശിവപാര്‍വതിമാരെ സ്തുതിച്ചു, വിസ്തരിച്ച കൈകൊട്ടിക്കളി എല്ലാ ചട്ങ്ങുകളും ഇക്കൊല്ലത്തെ തിരുവാതിരയ്ക്ക് ഞങ്ങള്‍‍ കുറച്ചു പേര്‍ യാഥാര്‍ഥ്യത്തിലേയ്ക്കു മടക്കികൊണ്ടുവന്നു.

ഇന്നു ആണ്ടറുതികളും ആഘോഷങ്ങളുമെല്ലാം ഉമ്മറത്തെ ചതുരപ്പെട്ടിയിലേയ്ക്കു ചുരുങ്ങിയഇരുക്കുകയാണ‍ല്ലൊ. കുട്ടികള്‍ക്കെല്ലാമൊന്നു യാഥാര്‍ഥ്യത്ത്യമാക്കി കൊടുക്കണമെന്നും, മുതിര്‍ന്നവര്‍ക്ക് പഴയ ഓര്‍മകളിലേയ്ക്കു ഒരു യാത്ര വേണമെന്നും , എല്ലാറ്റിനുമുപരി കൂട്ടായ്മയുടെ ആഹ്ലാദം, നിറഞ്ഞാസ്വദിക്കണമെന്നും ഒരു മോഹം ഉണര്‍ന്നു. അങ്ങിനെയാണ് ഞങ്ങള്‍ ഇങ്ങിനെയൊരു സംരംഭത്തിന്നു തുടക്കമിട്ടത്. ഞങ്ങളുടെ നാട്ടില്‍ പഴക്കമേറിയ, ഇന്നും വളരെ നല്ല നിലയില്‍ നടന്നു പോരുന്ന ഒരു വായനശാലയുണ്ട്. ഈയിടെയായി അതിനോടനുബന്ധിച്ച് ഒരു വനിതാവിഭാഗവും തുടങ്ങിയിരിക്കുന്നു. ഇവരാണു ഈ സംരംഭത്തിന്നു മുതിര്‍ന്നത്. വിവരമറിഞ്ഞപ്പോള്‍ നാട്ടുകാര്‍ക്കും അത്യുത്സാഹമായി. വനിതാവിഭാഗം പ്രവര്‍ത്തകര്‍ വീടുവീടാന്തരം കേറിയിറങ്ങി എല്ലാവരേയും ഈ സുദിനത്തില്‍ പങ്കെടുക്കുവാന്‍ പ്രോത്സാഹിപ്പിച്ചു. പഴയ തറവാട്ട് നാലുകെട്ടില്‍ എല്ലാവരും ഒത്തുകൂടി. സ്തീകള്‍ മാത്രമല്ലാ, പുരുഷന്മാരും ഈ ആഘോഷമൊരു അവിസ്മരണീയമായ അനുഭവമാക്കി തീര്‍ക്കാന്‍ ഉത്സാഹത്തൊടെ സഹകരിച്ചു.

പിന്നത്തെ മേളം എന്തു പറയാന്‍!!!!!! മുതിര്‍ന്നവര്‍ക്കെല്ലാം ശാരീരികാസ്വാസ്ഥ്യങ്ങള്‍ പമ്പ കടന്നു. പൂര്‍ണമനസ്സോടെ ഊഞ്ഞാലാടാനും പാട്ടു പാടാനും കാണിച്ച ഉത്സാഹം കണ്ടുനിന്നവര്‍ക്കു ഊര്‍ജം പകര്‍ന്നു നല്‍കി. അടുക്കളയില്‍ തകൃതിയായി കൂവ വിരകല്‍, ഉപ്പുമാവുണ്ടാക്കല്‍, അങ്ങിനെ ഒരുവക തിരക്ക്. നടുമുറ്റത്ത് അരിമാവ് അണിഞ്ഞ ആവണപ്പലകള്‍, ശിവപാര്‍വതീചിത്രം, കത്തിച്ച നിലവിളക്കു, ദശപുഷ്പം, പാതിരാപ്പുവ്, അടക്കാമണിയന്‍ തുടങ്ങിയവ ഒരുക്കി. മൂന്നു കൂട്ടാന്‍ (വെറ്റില, അടക്ക, ചുണ്ണാമ്പ്) മറ്റൊരു ദിക്കില്‍. കുട്ടികളെല്ലാം അമിതാവേശത്തില്‍. (പാതിരാപ്പൂവ്, അടക്കാമണിയന്‍ തുടങ്ങിയ ചെടികള്‍ പലര്‍ക്കും അപരിചിതമായിരുന്നു. )

എല്ലാവരും കൂടി കുളത്തില്‍ പ്പോയി തുടിച്ചു പാടി കുളിച്ചു (കുളത്തിലിറങ്ങാന്‍ പറ്റാത്തവര്‍ കരയില്‍ കാഴ്ച്ചക്കാരായി) മടങ്ങിയെത്തി. നടുമുറ്റത്തിറങ്ങി ഒരോരുത്തരായി ആവണപ്പലകയില്‍ ഇരുന്നു, പൂ ചൂടി, മൂന്നും കൂട്ടി മുറുക്കി, മംഗല ആതിര പാടി കളിച്ചു. പാര്‍വതീഭക്തയായ ഒരു കന്യകയ്ക്കു വേളി ദിവസം തന്നെ വൈധവ്യം വന്നു ഭവിച്ചപ്പോള്‍ അവളുടെ ദു:ഖത്തില്‍ മനമലിഞ്ഞ കരുണാമയിയായ പാര്‍വതീദേവി തന്‍റെ പതിയായ മഹേശ്വരനോട് അപേക്ഷിച്ച് തന്‍റെ ഭക്തയ്ക്ക് മാംഗല്യ ഭാഗ്യം തിരിച്ചു നല്‍കുന്നു. ഇതാണ് മംഗല ആതിര എന്ന പാട്ടിന്‍റെ സാരം. ഈ പാട്ടു പാടി സ്തുതിച്ചു സ്ത്രീകള്‍ മാംഗല്യവും, എല്ലാ ശ്രേയസ്സും നേടും എന്നാണു ഫലശ്രുതി. തിരുവാതിരദിവസം സ്ത്രീകള്‍ അരിഭക്ഷണം ഉപേക്ഷിക്കുനു. ഇളനീര്‍, കൂവ തുടങ്ങിയ തണുത്ത വിഭവങ്ങളും , കായ്കനികളുമാണ് കഴിക്കുന്നത്. വരാന്‍ പോകുന്ന വേനലിനെ ചെറുക്കാനുള്ള ഒരു മുന്‍ കരുതല്‍ എന്നും പറയാറുണ്ട്. ഇനിയാണു വിസ്തരിച്ച കൈകൊട്ടിക്കളി. തിരുവാതിരയ്ക്കു ഉറക്കമൊഴിക്കണമെന്നതുകൊണ്ട് പുലരുന്നതുവരെയും ആവാം കൈകൊട്ടിക്കളി. (തിരുവാതിരക്കളീ, പാട്ടുപാടിക്കളി എന്നൊക്കെ പ്രാദേശികമായി ഭാഷാഭേദങ്ങള്‍ ഉണ്ട്.)

ഞങ്ങളില്‍ ഈ ആഘോഷങ്ങളുടെ ചുമതലക്കാരില്‍ രണ്ടു പേര്‍ തിരുവാതിരയുടെ പ്രത്യേകതയും , പ്രാധാന്യവും , ആചാരവിധികളും വിവരിച്ചു.
അതിനു ശേഷം നിറഞ്ഞ മനസ്സോടെ എല്ലാവരും പിരിയുകയും ചെയ്തു. അങ്ങിനെ ഇക്കൊല്ലത്തെ തിരുവാതിര സ്മരണയില്‍ പൊന്‍പീലി വിരിയിച്ചു സമാപിച്ചു.